പ്രതിസന്ധികള്‍ മറികടന്ന് വിനായകനെ നായകനാക്കിയുള്ള കരിന്തണ്ടന് സിനിമയുടെ ജോലികള്‍ ആരംഭിച്ചു. കേരളത്തിലെ ആദിവാസി മേഖലയില്‍ നിന്നുള്ള ആദ്യം സംവിധായിക ലീല സന്തോഷാണ് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട റിഹേഴ്സല്‍ ചിത്രീകരണം ആരംഭിച്ചത്.
‘നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ട ഒരാളല്ല കരിന്തണ്ടന്. അതൊരു കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. എന്നെ പോലെ തന്നെ കരിന്തണ്ടനെ ഇഷ്ടപ്പെടുന്ന ഒരുപാടാളുകളുണ്ട്. അവരുടെ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടിക്കാതെ അവതരിപ്പിക്കുക എന്നതാണ് എന്റെ ശ്രമം. അതിന് എനിക്ക് ഒരുപാട് പിന്തുണ ലഭിക്കുന്നത് എന്റെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ്. പല രംഗങ്ങളും എന്റെ വീടിന്റെ പരിസരങ്ങളില്‍ ചിത്രീകരിച്ച് നോക്കാറുണ്ട്. അത് എനിക്ക് തരുന്ന ഊര്‍ജവും ആവേശവും വളരെ വലുതാണ്’; ലീല സന്തോഷ് പറഞ്ഞു. റിഹേഴ്സല്‍ ചിത്രീകരിക്കണ ദൃശ്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

താമരശ്ശേരി ചുരം പാത യാഥാര്‍ഥ്യമാവാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച കരിന്തണ്ടന് മൂപ്പന് 1700-1750 കാലഘട്ടത്തില്‍ വയനാട്ടിലെ പണിയ ഗ്രോതവിഭാഗത്തിലാണ് ജീവിച്ചിരുന്നത്. കോഴിക്കോട്ടു നിന്നും ചുരം വഴി വയനാടിലേക്കും അതുവഴി മൈസൂരിലേക്കും കടക്കുന്നതിന് ഒരു പാത നിര്‍മ്മിക്കുന്നതിന് ബ്രിട്ടീഷുകാര്‍ ശ്രമിക്കുന്ന കാലം വയനാടന്‍ കാടും ഭുപ്രകൃതിയും അറിയുന്ന കരിന്തണ്ടന് അവരെ സഹായിച്ചു. കരിന്തണ്ടന്റെ സഹായത്തോടെ ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ പുതിയ വഴി കണ്ടെത്തി. ഒരു പ്രബല സാമ്രാജ്യത്തിന്, കേവലനായ ഒരു ആദിവാസിയുടെ സഹായം തേടേണ്ടി വന്നു എന്ന നാണക്കേട് മറക്കാന്‍ കരിന്തണ്ടനെ ചതിച്ചുകൊന്നു എന്നാണ് ഐതിഹ്യം.